ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 12.45ന് ജലഘോഷയാത്രയോടെ ജലോത്സവത്തിന് തുടക്കം കുറിക്കും. ജലഘോഷയാത്ര ആരോഗ്യമന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. രാവിലെ 9.30 ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കളക്ടർ ദിവ്യാ എസ് അയ്യർ പതാക ഉയർത്തുന്നതോടെ ജലോത്സവ പരിപാടികൾക്ക് തുടക്കം കുറിക്കും. 51 കരകളിലെ പള്ളിയോടങ്ങളാണ് ഇത്തവണ ആറന്മുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. മത്സര വള്ളംകളിയിൽ എ, ബി എന്നീ ബാച്ചുകളിലായി 48 പള്ളിയോടങ്ങൾ പങ്കെടുക്കും. എ ബാച്ചിൽ 9 ഹീറ്റ്സുകളിൽ 32 പള്ളിയോടങ്ങൾ പങ്കെടുക്കും. ബി ബാച്ചിൽ 4 ഹീറ്റ്സുകളിലായി 16 പള്ളിയോടങ്ങളും പങ്കെടുക്കും. വഞ്ചിപ്പാട്ട് പാടി ആദ്യം തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളെയാണ് വിജയിയായി പ്രഖ്യാപിക്കുക. മന്ത്രി പി പ്രസാദ്, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, ദേവനന്ദ, വിവിധ രാഷ്ടീയ സാമുദായ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.